കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ടു. അമ്മയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുവയസുള്ള മകനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ അലക്കാനായി പോയ രമ്യയും മകൻ ശിവനന്ദും ഒഴുക്കിൽപ്പെടുകയായിരുന്നു. കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാർ ഓടിക്കൂടി രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. കടിയങ്ങാട് ഫാർമസിസ്‌റ്റായി ജോലി ചെയ്‌ത് വരികയായിരുന്നു രമ്യ. നാദാപുരം, പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്‌സ് അംഗങ്ങളാണ് പുഴയിൽ കുട്ടിക്കായി തിരച്ചിൽ നടത്തുന്നത്. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































