വയനാട്: ജില്ലയിലെ ക്ഷീര കർഷകർക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം. വേനൽ കടുത്തതോടെ ജില്ലയിൽ പച്ചപ്പുല്ലിന്റെ ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ലിന് പകരം കാലിത്തീറ്റ കൊടുക്കാമെന്ന് വെച്ചാൽ വിലവർധനവാണ് പ്രശ്‌നം. വയലുകളിലെ കൊയ്‌ത്തും തോട്ടങ്ങളിലെ കാട് വെട്ടലുമെല്ലാം കഴിഞ്ഞതോടെ പച്ചപ്പുല്ല് പേരിന് പോലും കിട്ടാനില്ലെന്നാണ് കർഷകർ പറയുന്നത്.
പത്തോ പതിനഞ്ചോ സെന്റ് സ്‌ഥലങ്ങളിൽ വീടും ആലയുമുള്ള കർഷകരാണ് ഇതുമൂലം അങ്ങേയറ്റം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. കൂടിയ വിലയിലുള്ള കാലിത്തീറ്റയും മറ്റും നൽകിയാൽ ലഭിക്കുന്ന പാൽ വിലക്ക് മുതലാകാത്ത സ്‌ഥിതിയുമാണ്. കാലിത്തീറ്റക്കുള്ള ചോളത്തിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ തോതിൽ വില വർധിക്കുകയാണ്.
കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നാണ് വയനാട്ടിലെ കച്ചവടക്കാർ ചോളവും മറ്റ് അസംസ്‌കൃത വസ്‌തുക്കളും എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർ ഇവിടങ്ങളിലെ മില്ലിൽ നിന്ന് പൊടിച്ച് പാക്ക് ചെയ്‌തും കാലിത്തീറ്റ കൊണ്ടുവരുന്നുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതോടെ കർണാടകയിൽ യഥേഷ്‌ടം പോയിവരാനുള്ള അനുമതിയില്ല. ഇതുകാരണം, ചില വൻകിട കച്ചവടക്കാർ പറയുന്ന വിലക്ക് തന്നെ ചോളം എടുക്കേണ്ട അവസ്‌ഥയാണെന്ന് കച്ചവടക്കാർ പറയുന്നു.
അതേസമയം, വയനാട്ടിലെ സൊസൈറ്റികളിൽ വിവിധ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ സുലഭമാണ്. നിർമാതാക്കളുടെ ലാഭവും ഡീലർമാർക്കുള്ള കമ്മീഷനും ചേർത്താൽ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റക്ക് വൻ വിലയാണ് ഈടാക്കുന്നതെന്നാണ് കർഷകർ പറയുന്നത്. മാസം അവസാനം പണം നൽകാമെന്ന വ്യവസ്‌ഥയിൽ നിലവിൽ കൂടിയ വിലയുള്ള കാലിത്തീറ്റ വാങ്ങി ഉപയോഗിക്കുന്നവരാണ് കർഷകരിൽ അധികവും. എന്നാൽ, ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് കർഷകരുടെ ആശങ്ക.
Most Read: ചിമ്മിനിയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു