കണ്ണൂർ: ജില്ലയിലെ എഎസ്‌ഐമാർക്ക് കൂട്ടത്തോടെ വകുപ്പുതല ശിക്ഷാ നടപടി. കോവിഡ് ക്വാറന്റെയ്ൻ ജോലിയിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ് ശിക്ഷാ നടപടി. ഇവർക്ക് നിർബന്ധിത ശാരീരിക പരിശീലനവും മറ്റ് സ്‌റ്റേഷനുകളിൽ അധിക ജോലിയുമാണ് നൽകുക. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് കടുത്ത പരിശീലനം നടത്തുന്നത്. അര മണിക്കൂർ പരിശീലനവും അതിന് ശേഷം മട്ടന്നൂർ പോലീസ് സ്‌റ്റേഷനിൽ അധിക ജോലിയും ചെയ്യണമെന്നാണ് വകുപ്പുതല നടപടി.
കോവിഡ് ജോലിയിൽ ഗുരുതരമായ വീഴ്‌ച വരുത്തിയതിനാണ് വകുപ്പുതല നടപടിയെന്നാണ് കമ്മീഷണർ ആർ ഇളങ്കോ പറയുന്നത്. കോവിഡ് ക്വാറന്റെയ്ൻ ലംഘനത്തിൽ ഓരോ നോഡൽ ഓഫിസർമാരും നിശ്‌ചിത എണ്ണം കേസുകൾ എടുക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് കേസുകളുടെ എണ്ണം കുറവ് വന്നവർക്കാണ് ശിക്ഷ. അതേസമയം, പോലീസുകാരുടെ ആത്‌മവിശ്വാസം പാടെ തകർക്കുന്നതാണ് കമ്മീഷണറുടെ നടപടിയെന്നാണ് വിമർശനം.
കോവിഡ് ഇളവുകളിൽ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേസെടുക്കാൻ നിർബന്ധിക്കുന്നത് ശരിയല്ല എന്നാണ് പോലീസുകാർ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിട്ടും ശിക്ഷിക്കുകയാണെന്നാണ് പോലീസുകാരുടെ പരാതി. അതേസമയം, പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പോലീസുകാർ വേണ്ട നടപടി എടുക്കുന്നില്ലെന്നും ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ വീഴ്‌ചയാണെന്നുമാണ് കമ്മീഷണർ പറയുന്നത്. പോലീസുകാരുടെ വ്യക്‌തിഗത ഗ്രുപ്പുകളിലടക്കം ഈ വിഷയം ചർച്ചയാവുകയാണ്.
Most Read: മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി