ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന ‘ഡെൽഹി ചലോ മാർച്ച്’ തടയാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. കസ്‌റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ സ്‌റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള പോലീസിന്റെ ആവശ്യം ഡെൽഹി സർക്കാർ തള്ളി.
താൽകാലിക ജയിലുകൾക്കായി 9 സ്‌റ്റേഡിയങ്ങൾ വിട്ടുനൽകണമെന്നായിരുന്നു ഡെൽഹി പോലീസിന്റെ ആവശ്യം. എന്നാൽ, ഇതിനെതിരെ ആം ആദ്‌മി പാർട്ടി എംഎൽഎ രാഘവ് ചദ്ദ രംഗത്തെത്തിയതാണ് പോലീസിന് തടസമായത്. കർഷകരെ ഇത്തരത്തിൽ അടിച്ചമർത്താൻ കൂട്ടുനിൽക്കരുതെന്നും കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്ക് പിന്തുണ നൽകരുതെന്നും ചദ്ദ പറഞ്ഞിരുന്നു. കർഷകർ തീവ്രവാദികളല്ലെന്നും ചദ്ദ തുറന്നടിച്ചു. ഇതിനെ തുടർന്നാണ് സ്‌റ്റേഡിയങ്ങൾ വിട്ടുനൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.
ഡെൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർ മന്തറിലേക്ക് എത്തുമെന്ന റിപ്പോട്ടിൽ രാജ്യ തലസ്‌ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയിൽ പോലീസ് നടപടി കടുപ്പിച്ചതോടെ കർഷകർ കൂട്ടംതിരിഞ്ഞ് ഡെൽഹി നഗരത്തിനുള്ളിൽ പ്രതിഷേധത്തിന് എത്തുമെന്ന സൂചനയെ തുടർന്നാണ് സുരക്ഷ വീണ്ടും കടുപ്പിച്ചത്.
കർഷകർക്ക് നേരെ ഇന്നും പോലീസിന്റെ കണ്ണീർ വാതകവും ജലപീരങ്കി പ്രയോഗവും ഉണ്ടായിരുന്നു. ഏത് വിധേനെയും പ്രതിഷേധം അടിച്ചമർത്താനുള്ള പോലീസിന്റെ തീവ്ര ശ്രമം തുടരുകയാണ്. ഡെൽഹി ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നു. രണ്ട് ദിവസത്തിനിടെ 100ഓളം കർഷകർ പോലീസ് കസ്‌റ്റഡിയിലായി. ഗുരുദ്വാരകളടക്കം പോലീസ് വലയത്തിലാണ്.
എന്നാൽ, ബാരിക്കേഡുകളെയും ലാത്തിചാർജിനെയും മറികടന്ന് പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും തളരാതെ മുന്നോട്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പതിനായിരക്കണക്കിന് കർഷകർ. ക്രമാസമാദാന പ്രശ്‌നങ്ങൾ ഉണ്ടായാൽ വീണ്ടും കനത്ത നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
Also Read: കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി