ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന ‘രാജ്‌ഭവൻ ചലോ മാർച്ച്‘ കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. സമരക്കാരെ പലയിടത്തും പോലീസ് തടഞ്ഞു. ഇതിനെ തുടർന്ന് നഗരത്തിലെ മിക്ക റോഡുകളിലും ഗതാഗതം തടസപ്പെട്ടു.
കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര, രാജ്യസഭാ എംപി മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.
പ്രതിഷേധിക്കുന്ന കർഷകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്‌ത് ഡികെ ശിവകുമാർ പറഞ്ഞു. പോലീസിനെ ദുരുപയോഗം ചെയ്‌ത് കർഷകരുടെ ശബ്‍ദം ഇല്ലാതാക്കാനാണ് ശ്രമം. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവരക്‌തമാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് കർഷകർക്കൊപ്പം ഉണ്ടാകുമെന്നും വിവാദ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
രാജ്‌ഭവനിലേക്കുള്ള മാർച്ചിന് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർഗെ, ജി പരമേശ്വര, എച്ച്കെ പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ടോടെ രാജ്ഭവനിലെത്തിയ നേതാക്കൾ ഗവർണർ വാജുഭായി വാലയെ കണ്ടു. കർഷകരെ ദ്രോഹിക്കുന്ന 3 വിവാദ നിയമങ്ങളും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ നിവേദനത്തിൽ ഗവർണറോട് ആവശ്യപ്പെട്ടു.
Read also: റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ