ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ച് സംയുക്‌ത കിസാൻ മോർച്ച. ഒരാഴ്‌ച നീളുന്ന സമര പരിപാടികൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകുന്നത്. അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രാജസ്‌ഥാനിലെ കിസാൻ മഹാപഞ്ചായത്തുകൾക്ക് ഇന്ന് തുടക്കം കുറിക്കും.
സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക് എതിരെ ബുധനാഴ്ച്ച ജില്ലാ ആസ്‌ഥാനങ്ങളും താലൂക്കുകളും കേന്ദ്രീകരിച്ച് രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിക്കും. ഈ മാസം 28ന് ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കും. വെള്ളിയാഴ്‌ച യുവ കർഷക ദിനമായി ആചരിക്കും.
അന്നേ ദിവസം സമരവേദികൾ നിയന്ത്രിക്കുന്നത് യുവ കർഷകരായിരിക്കും. ശനിയാഴ്‌ച ചന്ദ്രശേഖർ ആസാദ് രക്‌തസാക്ഷി ദിനത്തിൽ കിസാൻ മസ്‌ദൂർ ഏകതാ ദിനമായി ആചരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രാജസ്‌ഥാനിലെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്‌ച വരെ കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത 8 കർഷകർക്ക് കൂടി ജാമ്യം ലഭിച്ചു. അതേസമയം, ഡെൽഹി അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം 89ആം ദിവസത്തിലേക്ക് കടന്നു.
Read also: ഗൗരി ലങ്കേഷ് വധം; പ്രതികൾക്ക് ജാമ്യമില്ല