ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് അനുമതി കിട്ടിയെന്ന കർഷകരുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി ഡെൽഹി പൊലീസ് രംഗത്ത്. റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ തീരുമാനമെന്ന് പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസുമായി ധാരണയിൽ എത്തിയെന്നായിരുന്നു കർഷക സംഘടനകൾ അറിയിച്ചിരുന്നത്. ഒരു ലക്ഷം ട്രാക്‌ടറുകൾ അണനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചത്. റാലി സമാധാനപരം ആയിരിക്കുമെന്നും റിപ്പബ്ളിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
ട്രാക്‌ടർ റാലിയുടെ പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡെൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്‌ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ദില്ലി നഗരത്തിലൂടെ റാലി നടത്താൻ അനുവാദം നൽകില്ലെന്നായിരുന്നു നേരത്തെ പോലീസിന്റെ നിലപാട്.
Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്