അബുദാബി: യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ 38കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇക്കാര്യം വ്യക്‌തമായത്. വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ദേറ നായിയിലെ ഫ്രിജ് മുറാറിൽ അറബ് വംശജനെ ഒപ്പമുണ്ടായിരുന്നയാൾ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസ് തന്ത്രപരമായാണ് കീഴ്‌പ്പെടുത്തിയത്. പട്ടാപ്പകൽ സൂപ്പർ മാർക്കറ്റിൽ നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം.
ഉച്ചക്ക് രണ്ട് മണിയോടെയാണ് അറബ് വംശജരായ രണ്ട് പേരും ഒരുമിച്ച് സൂപ്പർ മാർക്കറ്റിലേക്ക് എത്തിയത്. അൽപ നേരത്തിന് ശേഷം ഇവരിൽ ഒരാൾ പുറത്തേക്ക് പോകുന്നതിനിടെ രണ്ടാമൻ പിന്നാലെയെത്തി ശരീരത്തിന്റെ പിൻഭാഗത്ത് തുടർച്ചയായി കുത്തുകയായിരുന്നു. കുത്തേറ്റ യുവാവ് ചോര വാർന്ന് കിടക്കുന്നതിനിടെ പ്രതി രണ്ട് കയ്യിലും കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. അടുത്ത് വരാൻ ശ്രമിക്കുന്നവരെ അക്രമിക്കാനൊരുങ്ങുകയും ഭീഷണി മുഴക്കുകയും ചെയ്‌തു.
ആൾക്കൂട്ടം കണ്ട് സ്‌ഥലത്തെത്തിയ പോലീസ് ഇയാളെ അനുനയിപ്പിച്ച ശേഷം അറസ്‌റ്റ് ചെയ്യുകയായിരുന്നു. കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: കോവിഡ് പ്രതിസന്ധിയിലും വാടകയിളവില്ല; ഓഫിസ് ഒഴിഞ്ഞ് ടെക്‌നോപാർക്കിലെ 30ഓളം ഐടി കമ്പനികൾ