തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രണ്ടാം വ്യാപനത്തിൽ പ്രതിസന്ധിയിലായി ടെക്‌നോപാർക്കിലെ ഐടി കമ്പനികൾ. രോഗവ്യാപനത്തിനൊപ്പം സർക്കാർ വാടകയിളവ് നൽകാത്തതാണ് കമ്പനികളെ രൂക്ഷമായി ബാധിച്ചത്. ഇതോടെ ടെക്‌നോപാർക്കിലെ 30ഓളം കമ്പനികൾ ഓഫിസ് ഒഴിഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ജിടെക് രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ടെക്‌നോപാർക്കിലെ ഐടി കമ്പനികളുടെ ഓഫിസുകളെലാം കാലിയാണ്. ലോക്ക്ഡൗണും മറ്റും ജീവനക്കാരെ ബാധിച്ചതോടെ ഇവർ വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് ഇളവ് ചെയ്‌തത്. പക്ഷേ അതിന് ശേഷം ഇതുവരെ ടെക്‌നോപാർക്കിലെ ഐടി കമ്പനികളുടെ ഓഫിസുകൾക്ക് വാടകയിൽ ഇളവ് നൽകിയിട്ടില്ല.
അതിനൊപ്പം തന്നെ പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ധനയെന്ന സർക്കാർ നയത്തിലും മാറ്റം വരുത്തിയിട്ടില്ല. ഏപ്രിലിൽ പുതുക്കിയ വാടക നിലവിൽ വരികയും ചെയ്‌തു. നിലവിൽ രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതോടെ മിക്ക കമ്പനികളിലും വർക്ക് ഫ്രം ഹോം സ്‌ഥിരമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓഫിസുകളുടെ വാടകയും പരിപാലന ചിലവും ചെറിയ ഐടി കമ്പനികൾക്ക് താങ്ങാൻ കഴിയാത്ത സ്‌ഥിതിയാണ്.
ടെക്‌നോപാർക്കിലെ വാടകനയത്തിൽ മാറ്റം വരുത്തണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ജിടെക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സംസ്‌ഥാനത്തേക്ക് കൂടുതൽ ഐടി കമ്പനികളെ ആകർഷിക്കാൻ സാധിച്ചാൽ അടുത്ത 5 വർഷം കൊണ്ട് ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ സാധിക്കുമെന്നും ഐടി കമ്പനികൾ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്