ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ് അറിയിച്ചു.
2020 ഓഗസ്‌റ്റ് അഞ്ചിനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. 2023 ഡിസംബറോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. മൂന്നുനിലയായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്‌ക്ക് ബലം ഉറപ്പാക്കാന്‍ 47 അട്ടി കോണ്‍ക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിര്‍മാണച്ചുമതല വഹിക്കുന്നവര്‍ പറയുന്നു.
ശിലാസ്‌ഥാപന ചടങ്ങിന് ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്നും എല്‍ ആന്‍ഡ് ടി പ്രോജക്‌ട് മാനേജര്‍ ബിനോദ് മെഹ്‌ത പറഞ്ഞു. ഒരടി ഉയരത്തിലാണ് കോണ്‍ക്രീറ്റിന്റെ ഓരോ അട്ടിയും ഇട്ടിരിക്കുന്നത്. അസ്‌ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്‌ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. 360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്‌തൂപങ്ങളും ഒന്നാംനിലയില്‍ 132 സ്‌തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്‌തൂപങ്ങളും ഉണ്ടായിരിക്കും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ട്.
Also Read: സാമ്പത്തിക തട്ടിപ്പ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യംചെയ്യാൻ ഇഡി