കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവെപ്പിനെ തുടർന്ന് മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കഴിഞ്ഞ ശനിയാഴ്‌ചയാണ് ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ സുരക്ഷാസേന വെടിയുതിർത്തതും, 13 പേർ കൊല്ലപ്പെട്ടതും. ഇതേ തുടർന്ന് വലിയ സംഘർഷമാണ് ഇപ്പോൾ സംസ്‌ഥാനത്ത് നടക്കുന്നത്. സംഘർഷത്തിൽ 2 പേർ കൂടി മരിച്ചതോടെ ആകെ ആളുകളുടെ എണ്ണം 15 ആയി ഉയർന്നു.
അതേസമയം സംഘർഷത്തെ തുടർന്ന് സ്‌പെഷ്യൽ ഫോഴ്‌സ് 21നെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്‌തു. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ദാക്കുകയും ചെയ്‌തിരുന്നു.
രണ്ട് ദിവസമായി സംസ്‌ഥാനത്ത് നടക്കുന്ന സംഘർഷങ്ങളിൽ ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഗ്രാമീണരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തു.
Read also: രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി ചട്ടം വരുന്നു; തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും