ഡെൽഹി: വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്‌ക്ക് വരുന്ന ചെലവിന് വ്യവസ്‌ഥയുണ്ടാകും.
കോവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നീക്കം. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്‌ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്.
ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് പോർചുഗൽ നിയമ വിരുദ്ധമാക്കിയിരുന്നു. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അധിക സമയം ജോലിയെടുപ്പിക്കൽ, ഉൾപ്പടെ ചൂഷണങ്ങളും നടന്നിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് വർക്ക്- ലൈഫ് ബാലൻസ് ഉറപ്പാക്കാൻ പുതിയ നടപടികളുമായി പോർച്ചുഗീസ് സർക്കാർ രംഗത്തെത്തിയത്.
Read Also: ദിഗ്‌വിജയ് സിംഗിന്റെ ‘രാജ്യദ്രോഹി’ പരാമർശത്തിൽ തിരിച്ചടിച്ച് ജ്യോതിരാദിത്യ സിന്ധ്യ