ന്യൂഡെൽഹി: കോൺഗ്രസിന്റെ രാജ്യസഭാ എംപി ദിഗ്‌വിജയ് സിംഗിന്റെ ‘രാജ്യദ്രോഹി’ പരാമർശത്തിൽ തിരിച്ചടിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. “ആ നിലയിലേക്ക് തരംതാഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഒസാമയെ (ബിൻ ലാദനെ) ഒസാമ ജി എന്ന് വിളിച്ചവരും അധികാരത്തിൽ വന്നാൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കുമെന്ന് പറഞ്ഞവരുമാണ് ഇവർ. ആരാണ് രാജ്യദ്രോഹിയെന്ന് പൊതുജനം തീരുമാനിക്കും,” സിന്ധ്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയും കോൺഗ്രസ് വിടുകയും ചെയ്‌ത തന്റെ മുൻ സഹപ്രവർത്തകനെ ദിഗ്‌വിജയ് സിംഗ് ‘രാജ്യദ്രോഹി’ എന്നായിരുന്നു വിശേഷിപ്പിച്ചത്.
സിന്ധ്യ കോൺഗ്രസിൽ നിന്ന് നേട്ടങ്ങൾ സ്വന്തമാക്കി പിന്നീട് ബിജെപിയിൽ ചേർന്നു. പണം വിതരണം ചെയ്‌ത് ഞങ്ങളുടെ എംഎൽഎമാരെയും കൂടെ കൊണ്ടുപോയി. രാജ്യദ്രോഹികൾക്ക് ചരിത്രം മാപ്പ് നൽകില്ല. വരും തലമുറകൾ രാജ്യദ്രോഹികളെ മറക്കില്ല,”- ദിഗ്‌വിജയ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട് ചെയ്‌തു.
Most Read: നാഗാലാൻഡ് സംഘർഷം; സുരക്ഷാ സേനക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്