കൊഹിമ: സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാൻഡ് പോലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
അതേസമയം നാഗാലാൻഡിൽ വെടിവെപ്പിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയാണ്. ഇതേ തുടർന്ന് മോൺ ജില്ലയിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാസേന വെടിവച്ചു കൊന്നത്.
13 ഗ്രാമീണരാണ് സുരക്ഷാസേനയുടെ വെടിവെപ്പിനെ തുടർന്ന് മരിച്ചത്. തുടർന്ന് നടന്ന സംഘർഷത്തിൽ 2 പേർ കൂടി മരിച്ചു. ഇതോടെ മരിച്ച ആകെ ഗ്രാമീണരുടെ എണ്ണം 15 ആയി ഉയർന്നു. കൂടാതെ ഒരു ജവാനും സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ടുണ്ട്.
Read also: ‘അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകം’; പ്രതിപക്ഷ നേതാവ്