നിലമ്പൂർ: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ പൂത്ത് നശിച്ച സംഭവത്തിൽ പ്രാദേശിക കമ്മിറ്റിയോട് വിശദീകരണം തേടി കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട് വിവി പ്രകാശാണ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
സംഭവം ഗൗരവമായി കാണുമെന്ന് വിവി പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളെയാണ് ഏല്‍പിച്ചിരുന്നത്. വീഴ്‌ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിവി പ്രകാശ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ വിഷയത്തില്‍ തുടര്‍ നടപടികൾ എന്തായിരിക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് 2019ലെ പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി രാഹുല്‍ ഗാന്ധി എംപി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂരില്‍ പഴയ നഗരസഭാ മന്ദിരത്തിന് എതിര്‍വശം സ്വകാര്യ കെട്ടിടത്തിലെ മുറിയിലാണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്.
കടമുറി വാടകക്ക് എടുക്കാന്‍ വന്നവര്‍ ഷട്ടര്‍ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ ചിത്രമുള്ളവ ഉള്‍പ്പെടെ 200ഓളം കിറ്റുകള്‍, വസ്‌ത്രങ്ങള്‍ തുടങ്ങിയവയാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും വിഷയം വലിയ ചർച്ചയായിരുന്നു.
Malabar News: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി