നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക.
ആന എഴുന്നള്ളത്ത്, മേളം, തായമ്പക, സർവ്വാണി സദ്യ ഉൾപ്പടെയുള്ള ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല. ചടങ്ങുകളുടെ സമയത്ത് ക്ഷേത്ര ദർശനം അനുവദിക്കില്ല. ഇതൊരു അറിയിപ്പായി കരുതി എല്ലാവരും സഹകരിക്കണമെന്ന് നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നിലമ്പൂർ നഗരസഭയിൽ സ്‌ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കോവിലകത്ത് മുറി. ചരിത്ര പ്രസിദ്ധമായ നിലമ്പൂർ കോവിലകം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ്. വടക്കെ മലബാറിലെ സുപ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല നിലമ്പൂർ കോവിലകത്തിനാണ്.
വർഷം തോറും ഈ ക്ഷേത്രത്തിൽ പാട്ടുൽസവം അഥവാ കളം പാട്ട് നടത്തി വരുന്നു. നിലമ്പൂർ പാട്ട് എന്ന പേരിലാണ് ഇത് കൂടുതൽ പ്രശസ്‌തമായിട്ടുള്ളത്. ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ചാണ് നഗരസഭ ഈ ഉൽസവം നടത്താറുള്ളത്. ജാതിയും മതവും വേദവും മറന്നു നിലമ്പൂരുകാർ ഒന്നിച്ചാഘോഷിക്കുന്ന ഉൽസവമാണ് നിലമ്പൂർ പാട്ടുൽസവം.
നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മൂല സ്‌ഥാനം ഗൂഡല്ലൂർ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണെത്രെ. ക്ഷേത്രത്തിലെ പരമ ഭക്‌തനായ ഒരു കോവിലകം അംഗത്തിന് വാർധക്യത്തിൽ ഗൂഡല്ലൂരിൽ എത്തി ദർശനം സാധിക്കാതെ വന്നപ്പോൾ ഭക്‌തന്റെ ആഗ്രഹ പ്രകാരം ഭഗവാനെ നിലമ്പൂരിൽ കൊണ്ട് വന്ന് കുടിയിരുത്തി എന്നാണ് ഐതിഹ്യം.
Most Read: താങ്ങുവില റദ്ദാക്കിയാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; ബിജിപിയുടെ ഹരിയാന മുഖ്യമന്ത്രി