മലപ്പുറം: നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ. 2018 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലും നിലമ്പൂരിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വെള്ളക്കെട്ടിന് നഗരസഭ അടിയന്തിര നടപടി എടുത്തത്. കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നിലമ്പൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ഇതേ തുടർന്ന് സംസ്‌ഥാന പാതയിലൂടെ കടന്നുപോയ ബസുകളും ലോറികളും അടക്കം ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. നഗരത്തിലെ നൂറുകണക്കിന് കടകളിലും വെള്ളം കയറി. നിലമ്പൂർ ടൗണിൽ വെള്ളക്കെട്ട് ഒഴിഞ്ഞുപോവാത്ത സ്‌ഥിതി വന്നതോടെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. നിലവിൽ നഗരത്തിലെ തൊടുകളെല്ലാം വീതികൂട്ടി വൃത്തിയാക്കുകയാണ് ചെയ്‌തത്.
തോടുകളുടെ ആഴംകൂട്ടി ഓരത്ത് ഭിത്തി നിർമിക്കുന്ന പദ്ധതിയാണ് രണ്ടാംഘട്ടമായി നടക്കുക. മഴ ശക്‌തമാകുന്നതോടെ നിലമ്പൂർ ടൗണിൽ ആദ്യം വെള്ളം കയറുക വെളിയംതോടാണ്. പിന്നാലെ ജനതപ്പടിയിലും ജ്യോതിപ്പടിയിലും. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്നത് നഗരത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്കൊപ്പം ടൗണിലെ വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയിരുന്നു.
Most Read: നൂറുകോടി കടന്ന് വാക്‌സിനേഷൻ; പ്രതിരോധത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ