നിലമ്പൂര്: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ.
കോൺഗ്രസിന് വിവി പ്രകാശും ഇടതിന് സ്വാതന്ത്ര സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ പിവി അൻവറും ശക്തരായ എതിരാളികളായി ഉണ്ടങ്കിലും പ്രചാരണരംഗത്ത് ഈ രണ്ട് സ്ഥാനാർഥികളെയും അപേക്ഷിച്ച് ഒരുപടി മുന്നിലാണ് അശോക് കുമാർ. കാൽനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങളെ മുതൽ കൂട്ടാക്കിയാണ് ഇദ്ദേഹം പ്രചാരണരംഗത്ത് കാലുറപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ മതേതര മനസുകൾ തനിക്കൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം അശോക് കുമാറിനുണ്ട്.
ലോക രാജ്യങ്ങൾ ആദരിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കീഴിൽ രാജ്യമാകമാനം പരന്നുകിടക്കുന്ന കോടികണക്കിന് അനുയായികളിൽ ഒരാളാണ് ഞാൻ. നിലമ്പൂരിൽ നിന്ന് എനിക്ക് ജയിക്കാൻ സാധിച്ചാൽ വികസന പ്രവർത്തനങ്ങൾ കൊണ്ട് ഈ മണ്ഡലത്തെ മാറ്റി മറിക്കാൻ ഞങ്ങൾക്ക് കഴിയും. പഴയ ചിന്താധാരയിൽ നിന്ന് നിലമ്പൂര് മണ്ഡലത്തിലെ ജനങ്ങൾ മാറിചിന്തിക്കുന്ന കാലത്താണ് ഞാനിവിടെ സ്ഥാനാർഥിയാകുന്നത്. മുസ്ലിം-ക്രിസ്ത്യൻ ന്യൂന പക്ഷങ്ങളും എനിക്കൊപ്പം ഉണ്ട്. ഇത്തവണ അൽഭുതമാണ് നിലമ്പൂരിൽ നടക്കുക; അശോക് കുമാർ പറയുന്നു.
“ഈ നാടാണ് എന്റെ ഊർജ്ജം. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം ഇവിടുത്തെ ജനതക്കൊപ്പം ആയിരുന്നു ഞാൻ ജീവിച്ചത്. ഈ മണ്ണിലെ ഓരോ തുടിപ്പും എനിക്കറിയാം. അത്രമാത്രം ആഴമുള്ളതാണ് ഈ മണ്ണുമായുള്ള ഹൃദയബന്ധം. 1967 മുതൽ 2021 വരെയുള്ള 54 വർഷങ്ങൾ ജാതിയും മതവും തിരിച്ച് വോട്ടുവാങ്ങി വിജയിച്ച എല്ലാവരും അഴിമതിയുടെ കൂത്തരങ്ങാക്കി നിലമ്പൂരിനെ മാറ്റി. എൻഡിഎ സ്ഥാനാർഥിയായി ഞാൻ ജയിച്ചാൽ നിലമ്പൂരിന്റെ മുഖഛായ ഞങ്ങൾ മാറ്റും. വികസനം കൊണ്ടായിരിക്കും പിന്നീട് ഞങ്ങൾ ജനമനസ് കീഴടക്കുക. അതിനുള്ള അവസരം നിലമ്പൂരിലെ ജനത എനിക്ക് നൽകും“ അഡ്വ. ടികെ അശോക് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ബിജെപിയും എൻഡിഎയും ന്യൂനപക്ഷ പീഡിതരാണ് എന്ന വ്യാജ ആരോപണങ്ങൾ പറഞ്ഞു നിലമ്പൂരിലെ ജനതയെ ഇനിയും പറ്റിക്കാൻ ഇടതു-വലതു മുന്നണികൾക്ക് പറ്റില്ല. അവർക്കറിയാം ഈ രാജ്യം ഭരിക്കുന്ന പാർട്ടിയെയും പ്രധാനമന്ത്രിയെയും. വികസനം കൊണ്ടും ശാസ്ത്ര-സാങ്കേതിക-വ്യാവസായിക നേട്ടങ്ങൾകൊണ്ടും ലോകത്തിന് തന്നെ മാതൃകയാകുന്ന, ലോകശ്രദ്ധ ആകർഷിക്കുന്ന പാർട്ടിയുടെ പ്രധിനിധിയായ എന്നെ നിലമ്പൂരിൽ നിന്ന് ജയിപ്പിക്കാൻ ഇവിടെയുള്ള ജനം തീരുമാനിച്ചു കഴിഞ്ഞു. അത് ജാതിമത വിത്യാസമില്ലാതെ വോട്ടർമാർ എനിക്ക് നൽകുന്ന സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നും ഞാൻ അറിയുന്നുണ്ട്“ അശോക് കുമാർ വ്യക്തമാക്കി.
1967 മുതൽ നിയമസഭയിലേക്കുള്ള മൽസരത്തിൽ ഇടത് വലത് മുന്നണികൾ വിജയിച്ചുകയറുന്ന നിലമ്പൂർ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമാകുക എന്ന ദൗത്യമാണ് എൻഡിഎ അശോക് കുമാറിൽ ഏൽപ്പിച്ചിരിക്കുന്നത്. അത് വെറുതെയാവില്ല എന്നാണ് നിരീക്ഷക പക്ഷം. പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വം മനോഹരമായി നടപ്പിലാക്കാനുള്ള അനുഭവ സമ്പത്ത് അഡ്വ. ടികെ അശോക് കുമാർ നേടിയിട്ടുണ്ട് എന്നാണ് നിരീക്ഷകർ പറയുന്നത്. സാധാരണ ഇരുമുന്നണികളുടെ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക. എന്നാലിത്തവണ ത്രികോണ മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി നിലമ്പൂർ മാറും, അക്കാര്യത്തിൽ സംശയമില്ല; അശോക് കുമാർ പറഞ്ഞു.
അഡ്വ. ടികെ അശോക് കുമാർ പറയുന്നു; ന്യൂനപക്ഷ പീഡകരാണ് എൻഡിഎ എന്ന ആരോപണം ഇനി വിലപ്പോകില്ല. കാരണം ഇന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ആനുകൂല്യങ്ങളും മറ്റെവിടെയും ലഭിക്കുന്നില്ല എന്ന സത്യം ഇപ്പോൾ പൊതുജനങ്ങൾക്ക് അറിയാം. മലപ്പുറം ജില്ലയിൽ നിന്ന് സ്ത്രീകളും യുവജനതയും ഉൾപ്പടെ ആയിരകണക്കിന് ന്യൂനപക്ഷ പ്രധിനിധികൾ ഇന്ന് പാർട്ടിക്കൊപ്പം ഉണ്ട്. അതു കൊണ്ടുതന്നെ ന്യൂനപക്ഷ പീഡകരെന്ന വ്യാജപ്രചാരണം ഇനി ജനങ്ങൾക്കിടയിൽ വിജയിക്കില്ല.
നിലമ്പൂരിലെ ജനതയെ പറഞ്ഞുപറ്റിച്ചും വഞ്ചിച്ചും ജീവിക്കുകയായിരുന്നു ഏഴ് ദശാബ്ദം ഇവിടെ ഭരിച്ച എംഎൽഎമാറും മന്ത്രിമാരും. ഇനിയത് നടക്കില്ല. വെട്ടിപ്പ് തട്ടിപ്പും നടത്താനായി ചുളുവിൽ ചെയ്യുന്ന ചില കാര്യങ്ങൾക്ക് വലിയ പ്രചാരണം കൊടുക്കും. പതിനായിരം രൂപയുടെ സഹായം നൽകുമ്പോൾ അൻപതിനായിരം രൂപയുടെ പരസ്യങ്ങൾ ചെയ്ത് ഈ നാട്ടിലെ എന്റെ സഹോദരങ്ങളെ പറ്റിക്കും. ഇതാണ് ഈ നാട് ഇന്നുവരെ ഭരിച്ചുമുടിച്ച എല്ലാവരുടെയും സ്ഥിതി. ഇതൊക്കെ ഇപ്പോൾ ജനം മനസിലാക്കിയിട്ടുണ്ട്; അശോക് കുമാർ കൂട്ടിച്ചേർത്തു.
അശോക് കുമാർ ഉറച്ചു വിശ്വസിക്കുന്നു ഇത്തവണ കേരളത്തിൽ ‘അസാധാരണ’ ശ്രദ്ധപിടിച്ചുപറ്റുന്ന സീറ്റുകളിൽ ഒന്ന് നിലമ്പൂർ ആയിരിക്കുമെന്ന്. മതം നോക്കിയും രാഷ്ട്രീയം നോക്കിയും ഞാൻ ഒരാളെയും ഇന്നുവരെ മാറ്റി നിറുത്തിയിട്ടില്ല. ഇനിയും അതുണ്ടാകില്ല. ഈ നാട്ടിലെ ഓരോ മനുഷ്യരും എന്റെ സഹോദരങ്ങളാണ്. അവരീ നാടിന്റെ മക്കളാണ്. ആ കരുതലും സ്നേഹവും ഞാനെന്നും അവർക്ക് നൽകും. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ തടസമാകില്ല; അഡ്വ. ടികെ അശോക് കുമാർ പറഞ്ഞു നിറുത്തി.
Most Read: രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു