കോഴിക്കോട്: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം നടത്തിയത്. ഏഴ് ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് നൽകിയിരിക്കുന്നത്.
ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസിൽ അടച്ചു. ഇന്ന് ഹരജി ഹൈക്കോടതി പരിഗണിക്കുമ്പോൾ, ഇക്കാര്യങ്ങൾ സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത. പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു.
എന്നാൽ, ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഇതോടെ, പാർക്കിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദീകരണം നൽകാൻ പഞ്ചായത്തിന് കോടതി നിർദ്ദേശം നൽകി.
ഇതോടെ സമ്മർദ്ദത്തിലായ പഞ്ചായത്ത് അധികൃതർ ഒറ്റദിവസം കൊണ്ട് ലൈസൻസ് അനുവദിക്കുകയായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച പിവിആർ നേച്ചർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടിവി രാജൻ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സുരക്ഷാ പരിശോധന നടത്തിയിട്ടില്ലെന്നും ലൈസൻസ് ഇല്ലെന്നുമുള്ള വിവരാവകാശ രേഖയാണ് ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയത്. ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്. പാർക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി.
പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്‌ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റു തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിലനിൽക്കേയായിരുന്നു ദുരന്തനിവാരണ അതോറിറ്റി പാർക്ക് ഭാഗികമായി തുറക്കാൻ ശുപാർശ ചെയ്‌തത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്ന പരാതിയും ഉയർന്നിരുന്നു.
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം