കൊച്ചി: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ മറുപടി നൽകണമെന്നും സർക്കാരിന് നിർദ്ദേശം നൽകി. ഹരജി നാളെ വീണ്ടും പരിഗണിക്കും.
എന്നാൽ, ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
യാതൊരു ലൈസൻസും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് വ്യക്‌തമായെന്നും, ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയതെന്നുമാണ് ഹരജിക്കാരന്റെ വാദം. ഹരജി നേരത്തെ പരിഗണിച്ചപ്പോൾ പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസുണ്ടോ എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശരേഖ കേസിലെ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് കോടതി നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. തുടർന്നാണ് സർക്കാർ ഇപ്പോൾ ലൈസൻസ് ഇല്ലെന്ന് അറിയിച്ചത്. ജില്ലാ കളക്‌ടർ അടച്ചു പൂട്ടിയ പാർക്ക് സർക്കാരാണ് കഴിഞ്ഞ ഓഗസ്‌റ്റിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്. പാർക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്‌ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റു തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിലനിൽക്കേയായിരുന്നു ദുരന്തനിവാരണ അതോറിറ്റി പാർക്ക് ഭാഗികമായി തുറക്കാൻ ശുപാർശ ചെയ്‌തത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്ന പരാതിയും ഉയർന്നിരുന്നു.
Most Read| ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ് ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി