ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ്‌ ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി

കേസ് വാദത്തിന് ഏത് ദിവസവും തയ്യാറാണെന്ന് സിബിഐ

By Trainee Reporter, Malabar News
Lavalin case;
Representational Image
Ajwa Travels

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി മേയ്‌ ഒന്നിന് പരിഗണിക്കാനായി മാറ്റി. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നൽകിയ അപ്പീൽ മേയ് ഏഴിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഇത് 38ആം തവണയാണ് ലാവ്‌ലിൻ കേസ് കോടതി മാറ്റിവെക്കുന്നത്.

ജഡ്‌ജിമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാർച്ചിലോ ഏപ്രിലിലോ പരിഗണിക്കണമെന്ന് സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു അഭ്യർഥിച്ചു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

അതേസമയം, കേസ് വാദത്തിന് എടുക്കുന്നതിൽ സിബിഐക്ക് താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏത് ദിവസവും തയ്യാറാണെന്നും അന്വേഷണ ഏജൻസികൾക്ക് വേണ്ടി ഹാജരായ വൻസജ ശുക്ള പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബർ 31ന് കോടതിയിൽ കേസ് കോടതിയിൽ എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചതിനെതിരെ മൂന്ന് ഉദ്യോഗസ്‌ഥർ നൽകിയ അപ്പീലും സുപ്രീം കോടതിയിലുണ്ട്.

വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിന് എതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കെജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ എന്നിവരുടേതാണ് മറ്റു ഹരജികൾ. കേസിൽ കൂടുതൽ രേഖകൾ നൽകാനുണ്ടെന്ന കാരണം പറഞ്ഞു കക്ഷികൾ കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകി തുടങ്ങിയതോടെ വാദം അന്തിമമായി നീളുകയായിരുന്നു.

ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് കനേഡിയൻ കമ്പനിയായ എസ്‌എൻസി ലാവ്‍ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയാണ് ലാവ്‌ലിൻ കേസ്. 374 കോടി കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്‍ലിനിൽ നിലനിൽക്കുന്നത്. ഈ ധാരണാപത്രം ആദ്യം ഒപ്പുവെക്കുന്നത് 1995 ഓഗസ്‌റ്റ് 10ആം തീയതിയാണ്.

സംസ്‌ഥാനത്തെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി കാർത്തികേയനാണ് ഈ ധാരണാ പത്രം ആദ്യം ഒപ്പുവെക്കുന്നത്. എന്നാൽ, ഈ കരാറിൽ ചില പൊളിച്ചുപണികൾ നടത്തിയശേഷം ‘അന്തിമ കരാർ’ എന്ന രീതിയിൽ ഒപ്പിട്ടത് പിന്നീട് വന്ന ഇകെ നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. 2001 ജൂണിലാണ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്.

ഇതിനെ തുടർന്ന് 36 യുഡിഎഫ് എംഎൽഎമാർ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുകയും ചെയ്‌തു. 2003 മാർച്ചിൽ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ലാവ്‍ലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീടങ്ങോട്ട് കേസുകളുടെയും ആരോപണ-പ്രത്യാരോപണ കാലമായിരുന്നു കഴിഞ്ഞുപോയ ഓരോ വർഷങ്ങളും.

Most Read| ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE