തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പഠനം. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്‌ളസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എഞ്ചിനീയറിങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആൻഡ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരു ഡസനോളം കോഴ്‌സുകളിൽ തുടർ പഠന സൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.
എഞ്ചിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്‌നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്തര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്‌കോളർഷിപ്പുകളും ആവിഷ്‌കരിക്കും. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പദ്ധതിയുടെ പ്രചരണാർഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനർ കാർഡിലുള്ള ക്യുആർ കോഡ് സ്‌മാർട് ഫോണിൽ സ്‌കാൻ ചെയ്‌ത് ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ സാമ്പത്തിക സ്‌ഥിതി സംബന്ധിച്ചുള്ള സത്യാവസ്‌ഥ അന്വേഷിക്കുന്നത് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ്.
എസ്‌എസ്‌എൽസിക്കും പ്‌ളസ് ടുവിനും ലഭിച്ച മാർക്കിന്റെ അടിസ്‌ഥാനത്തിൽ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാക്കുക. കോവിഡിൽ മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവർക്കും പ്രകൃതി ക്ഷോഭത്തിൽ രക്ഷിതാക്കളിൽ ആരെങ്കിലും നഷ്‌ടപ്പെട്ടവർക്കും പദ്ധതി പ്രയോജനപ്പെടും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആദിവാസി വിഭാഗക്കാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!