ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പൊതുഗതാഗത സുരക്ഷാ വിഭാഗം മേധാവി ലെഫ്. കേണൽ സലീം സുൽത്താൻ അൽ നുഐമി. യാത്രകൾ സുരക്ഷിതമാക്കാൻ ദോഹ മെട്രോയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് അദ്ദേഹം ഉന്നതതല യോഗത്തിൽ പറഞ്ഞു.
ദോഹ മെട്രോയിലെ സുരക്ഷാ പഴുതുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിവിൽ ഡിഫൻസ്, എച്ചഎംസി ആംബുലൻസ് സർവീസ്, ഖത്തർ റെയിൽവേസ് കമ്പനി എന്നിവരുമായി ചേർന്ന് പരിശോധനകൾ നടത്തിയതായി അദ്ദേഹം വ്യക്‌തമാക്കി.
ദോഹ മെട്രോക്ക് പുറമെ ലുസൈൽ ട്രാം ഉൾപ്പെടെയുള്ള ട്രാം സർവീസുകൾ പൊതുഗതാഗത ബസുകൾ എന്നിവടങ്ങളിലും സുരക്ഷ ശക്‌തമാക്കും. കഴിഞ്ഞ വർഷമാണ് ഇതിന്റെ ഭാഗമായി പരിശീലന പരിപാടികൾ ആരംഭിച്ചത്. ഈ വർഷത്തോടെ അവ പൂർത്തീകരിക്കും. കൃത്യമായ സമയ ക്രമത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാവും പദ്ധതി നടപ്പിലാകുകയെന്ന് അദ്ദേഹം വ്യക്‌തമാക്കി. പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഹമദ് മെഡിക്കൽ തുടങ്ങിയ സ്‌ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Read Also: ‘ഉറപ്പാണ് എൽഡിഎഫ്’; ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം