ബെംഗളൂരു: തലവേദന മാറാൻ ആള്‍ദൈവത്തിനടുത്ത് ‘ചികിൽസ’ക്കെത്തിയ യുവതി മർദ്ദനമേറ്റ് മരിച്ചു. തലവേദന മാറാനാണെന്നു പറഞ്ഞ് ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്.
കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്. സംഭവത്തിന് പിന്നാലെ ആള്‍ദൈവമായ മനു എന്ന 42കാരന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പോലീസ് കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തു.
പാര്‍വതിയുടെ മകള്‍ പോലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിൽസ തേടിയെങ്കിലും തലവേദന മാറിയില്ല. പരിശോധനയില്‍ യുവതിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്‌ടർമാര്‍ അറിയിച്ചു.
തുടര്‍ന്നാണ് പാര്‍വതിയും ഭര്‍ത്താവ് ജയചന്ദ്രനും ആള്‍ദൈവത്തെ സമീപിച്ചത്. പാര്‍വതിയുടെ ബന്ധുവായ യുവതിയാണ് ആള്‍ദൈവം തലവേദന മാറ്റുമെന്ന് പറഞ്ഞ് അവിടെ പോകാന്‍ നിർദ്ദേശിച്ചത്. ആദ്യദിനം ആള്‍ദൈവം ഇവര്‍ക്ക് നാരങ്ങ നല്‍കി അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്‌ച പാര്‍വതിയും ബന്ധുക്കളും വീണ്ടുമെത്തി.
തലവേദന മാറാനാണെന്ന് പറഞ്ഞ് ആള്‍ദൈവം പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് മർദ്ദിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളോടൊപ്പമാണ് പാര്‍വതിയും ഭര്‍ത്താവും താമസിച്ചിരുന്നത്.
Most Read: ലഖിംപൂർ ഖേരി: നടന്നത് ആസൂത്രിത ഗൂഢാലോചന; ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണ റിപ്പോർട്