ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്. വെറും അപകടമല്ല നടന്നതെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അന്വേഷണ റിപ്പോർട് വ്യക്‌തമാക്കുന്നു.
ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് എതിരെ പ്രത്യേക സമിതി അന്വേഷണ റിപ്പോർട് സമർപ്പിച്ചത്.
പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തിൽ ലഖിംപൂർ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും കർശനമായ അന്വേഷണം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു.
തുടർന്നാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട് ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തത്. ആസൂത്രിത ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്ന ദിശയിലേക്കാണ് കാര്യങ്ങളെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ പരിഷ്‌കരിക്കണമെന്ന് അന്വേഷണ സംഘം ജഡ്‌ജിയോട് ആവശ്യപ്പെട്ടു. നിലവിൽ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്ക് എതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിനൊപ്പം മറ്റ് വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.
Most Read: ഗൂഗിൾ ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും