തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ് ഇറക്കിയത്.
ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ഒരു കോടി അൻപത്തി മൂന്ന് ലക്ഷം രൂപയുടെ കരാറാണ് പിആർഡി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കാനാണ് സ്വകാര്യ ഏജൻസികളെ രംഗത്തിറക്കിയത്. മന്ത്രിസഭ നേരത്തെ ഇതിന് അനുവാദം നൽകിയിരുന്നു.
ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് വകുപ്പിനെയും സിഡിറ്റിനെയും സഹായിക്കാനാണ് ദേശീയ തലത്തിൽ പ്രവർത്തി പരിചയമുള്ള ഏജൻസിയെ കൊണ്ടുവന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത് എന്തിനാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ഉത്തരവ് ഇറങ്ങിയാലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ പദ്ധതികളെ കുറിച്ചുള്ള പ്രചാരണം നിയമ വിരുദ്ധമാണ്. എന്നാൽ, നിയമം കാറ്റിൽ പറത്തി സർക്കാരിന്റെ പണം ഉപയോഗിച്ച് പ്രചാരണത്തിന് ഒരുങ്ങുകയാണ് ഭരണപക്ഷം എന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Also Read: ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്