തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ് യോഗങ്ങൾ എന്നിവയാണ് ബഹിഷ്‌കരിക്കുക. നാളെ മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. ഈ മാസം 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. 17ന് ഒപിയും മുൻകൂട്ടി നിശ്‌ചയിച്ച ശസ്‌ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കും.
മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് 2016 മുതലുള്ള ശമ്പള കുടിശികയും അലവൻസും ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു.
എന്നാൽ 2020 മുതലുള്ള കുടിശിക നൽകാമെന്നാണ് ഉത്തരവിൽ ഉള്ളത്. ഇതിൽ ഒരുതരത്തിലുള്ള വിശദീകരണവും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഡോക്‌ടർമാർ പറയുന്നു.
Also Read: കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന