ജനീവ: 2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറക്കുമെന്നും ഡബ്ളിയുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു.
‘കോവിഡ് വ്യാപനം പരമാവധി കുറക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്‌മകമായ വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചു നിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കും’- മൈക്കിള്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഖേദകരമാണെന്ന് ഡബ്ളിയുഎച്ച്ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള പരസ്‌പര മൽസരമല്ല, ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചു നീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുക ആണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
National News: കോവിഡ് ഇന്ത്യ; 12,464 രോഗമുക്‌തി, 12,286 പുതിയ കേസുകൾ, 91 മരണം