മലപ്പുറം: അധികൃതരുടെ നിർദ്ദേശം അവഗണിച്ച് ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു. കാലവർഷം തുടങ്ങിയ സാഹചര്യത്തിലാണ് കാലികളെ ഭാരതപ്പുഴയിൽ മേയാൻ വിടുന്നത് അധികൃതർ വിലക്കിയത്.
കുറ്റിപ്പുറം മഞ്ചാടി മുതൽ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളിലെ തുരുത്തുകളിൽ ഒട്ടേറെ കാലികളാണ് മേഞ്ഞു നടക്കുന്നത്. സാമ്പത്തിക ചിലവുകളില്ലാതെ കാലികളെ വളർത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. മുൻ വർഷങ്ങളിൽ കാലവർഷ സമയത്ത് ഒട്ടേറെ കാലികൾ ഒഴുക്കിൽ പെട്ടിരുന്നു.
ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് പിന്നീട് ഇവയെ രക്ഷപ്പെടുത്തിയത്. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ 44 കാലികളെയാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
തീറ്റയും വെള്ളവും പുഴയിൽ നിന്ന് ലഭിക്കുമെന്നതിനാൽ കാലികളെ വളർത്തി വിൽപന നടത്തുന്നവർ ഇവയെ പുഴയിലേക്ക് തള്ളുകയാണ് പതിവ്. ഒരോ കച്ചവടക്കാരും അവരുടെ കാലികളിൽ നമ്പറുകൾ രേഖപ്പെടുത്തും. ഇതനുസരിച്ചാണ് തിരിച്ചെടുക്കുക. മഴക്കാലത്ത് പുഴയിൽ ഏതുനിമിഷവും ജലനിരപ്പ് കൂടാമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും കാലികളെ തിരികെ കൊണ്ടുപോകാൻ പലരും തയ്യാറല്ല.
ഇവയെ കരയ്‌ക്കെത്തിച്ചാൽ കെട്ടിയിടാൻ സ്‌ഥലമില്ലാത്തതും തീറ്റയും പുല്ലും നൽകാനുള്ള സാമ്പത്തിക ചിലവുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കാലികൾ ഒലിച്ചുപോയ സംഭവത്തെ തുടർന്ന് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു.
Read Also: ഭക്ഷ്യക്കിറ്റ് വിതരണം; കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും കിട്ടുന്നില്ലെന്ന് ജിആർ അനിൽ