അഹമ്മദാബാദ്: വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാൻ ഗുജറാത്ത് നിയമസഭ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബിൽ പാസാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതം മാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപയും പത്ത് വർഷം വരെ തടവുമാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷ. പ്രതികൾക്ക് ജാമ്യം ലഭിക്കില്ല.
മെച്ചപ്പെട്ട ജീവിതവും ദൈവകൃപയും വാഗ്‌ദാനം ചെയ്യുന്നതും മതം മാറ്റത്തിനുള്ള പ്രേരിപ്പിക്കലെന്ന് കണക്കാക്കി കുറ്റകരമാക്കുമെന്നു ബിൽ വ്യക്‌തമാക്കുന്നു. ബലം പ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്തുന്നത് തടയുന്ന 2003ലെ മതസ്വാതന്ത്യ നിയമമാണ് നിലവിൽ കർശന വ്യവസ്‌ഥകളോടെ ഭേദഗതി ചെയ്‌തിരിക്കുന്നത്.
ബിജെപിയുടെ ഭരണത്തിലുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ഈ നിയമം നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. ഈ സംസ്‌ഥാനങ്ങളിൽ പാസാക്കിയ നിയമങ്ങൾ ചോദ്യം ചെയ്‌തുള്ള ഹരജികൾ കോടതിയുടെ പരിഗണനയിലാണ്.
നിയമ ഭേദഗതി അനുസരിച്ച് വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുക, മതം മാറ്റത്തിന് വേണ്ടി ഒരു വ്യക്‌തിയെ വിവാഹം കഴിക്കുക, ഇത്തരത്തിൽ വിവാഹം ചെയ്യാൻ ഒരു വ്യക്‌തിയെ സഹായിക്കുക എന്നിവയെല്ലാം കുറ്റകരമാണ്. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഇരകൾ പ്രായപൂർത്തി ആകാത്തവരോ, സ്‌ത്രീകളോ, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരോ ആണെങ്കിൽ തടവ് ശിക്ഷ ഏഴ് വർഷമായി കൂടും. സംഘടനകളുടെ ഭാരവാഹികളാണ് കുറ്റത്തിന് നേതൃത്വം നൽകുന്നതെങ്കിൽ 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും.
അതേസമയം, പുതിയ ബില്ലിനെതിരെ ഗുജറാത്തിൽ കോൺഗ്രസ് വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. നിയമസഭയിൽ ഒരു ദിവസത്തെ ചർച്ചക്ക് ശേഷമാണ് ബിൽ പാസാക്കിയത്. മത പരിവർത്തനത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന അജണ്ടയാണ് മറഞ്ഞിരിക്കുന്നത് എന്ന് സഭയിൽ ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ അഭിപ്രായപ്പെട്ടു.
എന്നാൽ, മതത്തെയോ ജാതിയെയോ അടിസ്‌ഥാനപ്പെടുത്തി അല്ല പ്രണയിക്കുന്നത്, സ്‌നേഹത്തിന് അതിരുകളില്ല, അത് ഒരു മതത്തെയും കാണുന്നില്ല. ജാതിയുമില്ല, അതൊരു വികാരമാണെന്നാണ് പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയുടെ പ്രതികരണം.
Also Read: പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ