ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്‌പിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്. കമ്മീഷന്റെ ആവശ്യപ്രകാരം സംഭവത്തിൽ എസ്‌പി നേരത്തെ റിപ്പോർട് നൽകിയിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും 30 പേരെ അറസ്‌റ്റ് ചെയ്‌തെന്നും ആണ് മറുപടി നൽകിയിരുന്നത്.
അതേസമയം, കേസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസ് തീരുമാനം. കേസില്‍ ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതക്കുറവ് ഗുരുതര പിഴവായി മാറിയ സാഹചര്യത്തിലാണ് സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന അടക്കം പോലീസ് അന്വേഷിക്കുന്നത്. കോടതിയലക്ഷ്യ പ്രസംഗം നടത്തിയ പോപുലര്‍ ഫ്രണ്ട് നേതാവിനെ അറസ്‌റ്റ് ചെയ്‌ത് ആലപ്പുഴയിലേക്ക് കൊണ്ടു വരുന്ന വഴിയിലുണ്ടായ പ്രതിഷേധം മുന്‍കൂട്ടി കാണുന്നതിലും പോലീസിന് വീഴ്‌ച പറ്റിയിരുന്നു.
തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും അറസ്‌റ്റ് ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും വഴി ആലുവയിലാണ് പ്രതിഷേധമുണ്ടായത്. വഴിയില്‍ അഞ്ചിടത്ത് പ്രതിയുമായി പോയ വാഹനങ്ങള്‍ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചു. പോലീസിന്റെ നീക്കങ്ങളും റൂട്ടും മുന്‍കൂട്ടിയറിഞ്ഞ് അതിവേഗം പ്രതിഷേധക്കാരെ സംഘടിപ്പിച്ച് പോപുലര്‍ ഫ്രണ്ട് നടത്തിയ നീക്കം അതീവ ഗൗരവമായാണ് പോലീസ് കാണുന്നത്. പ്രതിഷേധം മുന്നില്‍ കാണുന്നതില്‍ ഇന്റലിജൻസിനും വീഴ്‌ച പറ്റി. ചിലയിടത്ത് മുന്നോട്ട് പോകാനാകാതെ 10 മിനിട്ടോളമാണ് പോലീസ് വാഹനം കുടുങ്ങിയത്.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ 10 വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രകടനത്തിന്റെ സംഘാടകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍ പല പ്രതികളും ആസൂത്രിതമായി ഒളിവില്‍ പോയതും തുടരന്വേഷണത്തിന് വെല്ലുവിളി ആയിരിക്കുകയാണ്. സിഎഎ സമരത്തിനിടയിൽ നിന്ന് താൻ കേട്ട് പഠിച്ചതാണ് മുദ്രാവാക്യമെന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ 10 വയസുകാരൻ ഈ രീതിയിൽ പറയുന്നതിന് പിന്നിൽ കൃത്യമായ പരിശീലനം കിട്ടിയിരിക്കാം എന്നാണ് പോലീസിന്റെ അനുമാനം.
Most Read: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം