ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹാത്രാസില്‍ നടന്ന സംഭവം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. “ഈ വികലത സമൂഹത്തിനുള്ളില്‍ പടരുകയാണ്. ആളുകള്‍ അവളെ ബലാത്സംഗം ചെയ്‌തു, തുടര്‍ന്ന് അവളുടെ നട്ടെല്ല് തകര്‍ത്തു, അവസാനം പാവപ്പെട്ട അവള്‍ക്ക് ജീവനും നഷ്‌ടമായി”, അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങളെ സംബന്ധിച്ചും കെജ്‌രിവാള്‍ പ്രതികരിച്ചു. ഹിന്ദു മതത്തില്‍ രാത്രിയില്‍ തീ കൊടുക്കില്ലെന്നും എന്നാല്‍ രാത്രിയില്‍ തന്നെ ചിത കത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് മതത്തിനും തങ്ങളുടെ ആചാരത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരയുടെ കുടുംബത്തെ സര്‍ക്കാര്‍ പരിഗണിച്ച രീതി തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. “കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാന്‍ അവളുടെ കുടുംബത്തെ അനുവദിച്ചില്ല, പെണ്‍കുട്ടിയെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്തു” കെജ്‌രിവാള്‍ പറഞ്ഞു. ജനാധിപത്യ രാജ്യത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. അധികാരത്തിലുള്ള ആളുകള്‍ ഈ രാജ്യത്തിന്റെ ഉടമകളല്ല, ജനങ്ങളുടെ സേവകരാണെന്ന് യോഗി മറക്കരുതെന്ന് അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജ്‌രിവാളിനു പുറമേ ആം ആദ്‌മി പാര്‍ട്ടി എം.പി. സഞ്‌ജയ് സിങ്ങും യു.പി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ബന്ദിയാക്കി ദലിത് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്‌തുവെന്നാണ് സഞ്‌ജയ് സിംഗ് പറഞ്ഞത്. ഒരു മാസത്തിനുശേഷമാണ് കേസില്‍ പോലീസ് എഫ്‌ഐആര്‍ എഴുതിയത്. എന്തിനാണ് യോഗി അധികാരത്തില്‍ ഇരിക്കുന്നതെന്നും ഇതിലും നല്ലത് രാജിവെക്കുന്നതാണെന്നും സഞ്‌ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിഷേധത്തിനിടെ സഞ്‌ജയ് സിംഗിന്റെ ഭാര്യ അനിതാ സിംഗിനെ യു.പി പോലീസ് അറസ്റ്റ് ചെയ്‌തു.
Related news: ഹത്രസ് പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥനാ സംഗമം; നീതിക്ക് വേണ്ടി പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി