തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം. 40 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി പെയ്‌ത ശക്‌തമായ മഴ ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്ന് കേരളത്തിൽ ഇന്ന് മുതൽ മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, തുലാവർഷം വൈകുമെന്നും ഒക്‌ടോബർ അവസാനത്തോടെ ആരംഭിക്കുമെന്നും വിദഗ്‌ധർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻമാറ്റവും തുലാവർഷം വൈകാൻ കാരണമാകും.
ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ന് മുതൽ നാല് ദിവസത്തേക്ക് സംസ്‌ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചു. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ആയിരിക്കും കൂടുതൽ ശക്‌തമായ മഴ ലഭിക്കുക. ഇതിനേ തുടർന്ന്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.