മുംബൈ: മഹാരാഷ്‍ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുന്നു. രാവിലെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്. മഴ കനത്തതോടെ മുംബൈയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ജൂണ്‍ പത്തിനാണ് സാധാരണയായി മുംബൈയിൽ കാലവര്‍ഷം എത്തുന്നത്. എന്നാൽ ഇക്കുറി മഴ ഒരു ദിവസം മുന്നേയെത്തി.
അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒഡീഷ, പശ്‌ചിമ ബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളുടെ ചിലയിടങ്ങളിലും എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാവിലെ കോലബയില്‍ 65.4 മില്ലിമീറ്ററും സാന്താക്രൂസില്‍ 50.4 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാത്രി മുതല്‍ ദക്ഷിണ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ബ്രീച്ച് കാന്‍ഡിയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവിടുത്തെ റോഡും ഫുട്പാത്തും വെള്ളത്തിനടിയിലാണ്.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി