കൊച്ചി: വയനാട് മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്‌റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ് വനം കൊള്ള നടത്തിയതെന്നും വില്ലേജ് ഓഫിസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. ഇത് പരിഗണിച്ച കോടതി സ്‌റ്റേ ആവശ്യം തള്ളുകയായിരുന്നു.
പ്രതികളായ റോജോ അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ എന്നിവരടക്കമുള്ളവരാണ് അന്വേഷണത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കൊള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചു. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന വിവരം അധികൃതർ ശേഖരിച്ചു തുടങ്ങി.
സംസ്‌ഥാന വ്യാപകമായി ഈട്ടിമരം മുറി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്‌ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ നേരത്തെ അറിയിച്ചിരുന്നു.
Read Also: പതഞ്‌ജലിയുടെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാളും