കാഠ്മണ്ഡു: പതഞ്‌ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തലാക്കി നേപ്പാൾ. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണില്‍ കിറ്റ് വിതരണം നിര്‍ത്തിയത്. രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയതായിരുന്നു ഈ കിറ്റുകള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്. ഭൂട്ടാന് പിന്നാലെ കൊറോണില്‍ കിറ്റിന്റെ വിതരണം നിര്‍ത്തിവെക്കുന്ന രാജ്യമാണ് നേപ്പാള്‍.
1500 കൊറോണില്‍ കിറ്റാണ് നേപ്പാളിന് നല്‍കിയത്. കോവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്‌ജലിയുടെ വാദം. എന്നാൽ, കൊറോണില്‍ കിറ്റിലുള്ള നേസല്‍ ഓയിലും ടാബ്‌ലെറ്റുകളും കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്‌തമാക്കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അടുത്തിടെ കൊറോണിലിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് നടത്തിയ പ്രസ്‌താവനകളും നേപ്പാളിന്റെ തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പതഞ്‌ജലി ഗ്രൂപ്പുമായി ഏറം ബന്ധമുള്ള രാജ്യമാണ് നേപ്പാള്‍. വലിയ നിർമാണ യൂണിറ്റുകളും വിതരണ സംവിധാനവും പതഞ്‌ജലിക്ക് നേപ്പാളിലുണ്ട്. 2016ലാണ് നേപ്പാളിലെ ബിര്‍ഗുഞ്ചില്‍ പതഞ്‌ജലിയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്.
അതേസമയം, ഒരു പ്രത്യേക ബാച്ച് കൊറോണില്‍ കിറ്റിനാണോ വിലക്ക് എന്നത് ഇനിയും വ്യക്‌തമായിട്ടില്ല. നേരത്തെ കൊറോണില്‍ കിറ്റുകളുടെ വിതരണം ഭൂട്ടാനും നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി. കൊറോണില്‍ കിറ്റുകൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമല്ലെന്ന് കണ്ടാണ് ഭൂട്ടാൻ വിതരണം നിർത്തിവെച്ചത്.
Most Read: വാക്‌സിൻ വിതരണം; കേന്ദ്രത്തിന് യാതൊരു ധാരണയും ഇല്ലെന്ന് ജയറാം രമേശ്