ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനൊരു സമയപരിധി നിശ്‌ചയിക്കുകയോ പ്ളാൻ തയ്യാറാക്കുകയോ ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“കേന്ദ്രത്തിന് ഇതുവരെയും വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യണം, ഏത് രീതിയില്‍ ഏകോപിപ്പിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഒരു ധാരണയുമില്ല. കൃത്യമായ ഒരു മാപ്പ് ഇവിടെ തയ്യാറാക്കപ്പെട്ടിട്ടില്ല. ഏതൊക്കെയാണു വാക്‌സിനുകള്‍, എപ്പോഴൊക്കെയാണു വാക്‌സിനുകള്‍ വരുന്നത്, എങ്ങനെയാണു വാക്‌സിന്‍ വിതരണം ചെയ്യാന്‍ പോകുന്നത്; ഇതൊക്കെ ഒരു സഹകരണത്തോടെ നടക്കേണ്ടതാണ്. പക്ഷെ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പ്രധാനമന്ത്രി പറഞ്ഞില്ല,”- ജയറാം രമേശ് പറഞ്ഞു.
വാക്‌സിന്‍ നല്‍കുന്നതില്‍ വേര്‍തിരിവു പാടില്ല. സഹകരണ മൂല്യങ്ങളില്‍ അധിഷ്‌ഠിതമായി ആയിരിക്കണം കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും പരിഗണിക്കുന്നതില്‍ കേന്ദ്രം സുതാര്യത ഉറപ്പു വരുത്തണം. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ പ്രത്യേക താൽപര്യം പുലര്‍ത്തുന്നുണ്ടെന്നു തങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ എന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരും. അവയുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. കൂടുതല്‍ വിദേശ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Most Read: മുട്ടിൽ മരം കൊള്ള; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിന് എതിരെ അന്വേഷണ സംഘം കോടതിയിൽ