കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടു വയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ അസ്വസ്‌ഥമാക്കുന്നു എന്നു കോടതി പറഞ്ഞു.
“കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്‌ഥ കാണിച്ചത്. പോലീസ് ഉദ്യോഗസ്‌ഥ ഒരു സ്‌ത്രീ അല്ലേ? ഇങ്ങനെ ആണോ പെരുമാറേണ്ടത്? ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപിച്ചില്ല. പോലീസ് ഉദ്യോഗസ്‌ഥ അപ്പോൾ മാപ്പ് പറഞ്ഞെങ്കിൽ അന്ന് പ്രശ്‌നം തീർന്നേനെ,”- കോടതി പറഞ്ഞു.
സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട് അവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥയെ സ്‌ഥലം മാറ്റിയതിന്റെ കാരണം വ്യക്‌തമാക്കണം. കുട്ടിയുടെ ചികിൽസാ വിവരങ്ങൾ സീൽ ചെയ്‌ത കവറിൽ നൽകാനാണ് നിർദ്ദേശം.
സംഭവം നീതീകരിക്കാൻ ആകാത്തതാണ്. ആളുകളുടെ നിറവും വസ്‌ത്രവും നോക്കിയാണ് ചിലപ്പോൾ പോലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്‌ടപരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പോലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു.
എന്ത് തരം പിങ്ക് പോലീസാണിത്? എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പോലീസ്?- കോടതി ചോദിച്ചു. കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്‌ഥക്ക് അടി കിട്ടുമായിരുന്നു. കുട്ടിയുടെ കരച്ചിൽ വേദന ഉണ്ടാക്കുന്നു എന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 7ന് വീണ്ടും പരിഗണിക്കും.
Most Read: മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം