കൊച്ചി : വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി ചരിത്ര വിധിയുമായി കേരള ഹൈക്കോടതി. വനിതാ വിഭാഗം എൻസിസിയിൽ ചേരുന്നത് വിലക്കിയ നടപടിക്കെതിരെ ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരി സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ തീരുമാനം. ട്രാന്‍സ് ജെൻഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആളുകൾക്ക് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ കോടതി നൽകിയിരിക്കുന്നത്. ജസ്‌റ്റിസ് അനു ശിവരാമനാണ് ഹിനയുടെ ഹരജിയിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ലിംഗവ്യത്യാസം നടത്തിയ ശേഷം പിന്നീട് ചേരാൻ ആകില്ലെന്നാണ് എൻസിസി വാദം ഉന്നയിച്ചത്. എന്നാൽ കോടതി ഈ വാദം തള്ളി. ട്രാൻസ് ജെൻഡർ വ്യക്‌തിയെ എൻസിസിയിൽ ചേർക്കാൻ സാധില്ലെന്ന നിലപാടാണ് എന്‍സിസിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന പ്രതിരോധ മന്ത്രാലയം സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് 1948ലെ എന്‍സിസി ആക്‌ടിലെ 6ആം സെക്ഷനെതിരെ ഹിന കോടതിയെ സമീപിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്‍സിസിയുടെ ജൂനിയര്‍ പുരുഷ വിഭാഗത്തിൽ പ്രവർത്തിച്ച ഹിന പത്താം ക്ളാസില്‍ വച്ച് എന്‍സിസിയുടെ എ സര്‍ട്ടിഫിക്കറ്റ് പരീക്ഷയും പൂര്‍ത്തിയാക്കിയിരുന്നു.
തുടർന്ന് 19ആം വയസിൽ തന്റെ ട്രാൻസ് വ്യക്‌തിത്വം തിരിച്ചറിഞ്ഞ ഹിന ബെംഗളുരുവിലെത്തി ഇരുപതാം വയസില്‍ സെക്‌സ് റീഅസൈന്‍മെന്റ് ശസ്‍ത്രക്രിയക്ക് വിധേയായി. പിന്നീട് തിരുവനന്തപുരത്തെ യൂണിവേഴ്‍സിറ്റി കോളേജില്‍ ചേര്‍ന്ന ഹിനക്ക് എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹത്തിന് നിറയെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. എന്‍സിസിയില്‍ വനിതാ വിഭാഗത്തില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്‌ടോബറില്‍ കോളേജിലെ എന്‍സിസി യൂണിറ്റിലും തിരുവനന്തപുരത്തെ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ക്കും നൽകിയ അപേക്ഷ സ്വീകരിക്കാതെ വന്നതോടെയാണ് ഹിന കോടതിയെ സമീപിച്ചത്.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് നിയന്ത്രണം