തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് എതിരെ മോട്ടോർ വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർ വാഹനവകുപ്പിന് നിശ്‌ചിത തുക ഫീസായി നൽകണം. അല്ലാത്ത വാഹന ഉടമകളിൽ നിന്ന് പരസ്യത്തിന്റെ ഫീസിനൊപ്പം നിശ്‌ചിതതുക പിഴയായി ഈടാക്കും.
സ്വകാര്യ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും.
പരസ്യം പതിക്കാൻ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്. പൊതുവാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇത് പ്രകാരമാണ് ഫീസടക്കേണ്ടത്. 100 ചതുരശ്ര സെന്റിമീറ്റർ പരസ്യം ഒരുമാസത്തേക്ക് പതിപ്പിക്കുന്നതിന് 5 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നത്. പരസ്യം ഉദ്യോഗസ്‌ഥരെ ബോധ്യപ്പെടുത്തുകയും വേണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നിരവധി ഓട്ടോറിക്ഷകളും മറ്റും ഇത്തരത്തിൽ പരസ്യവാചകങ്ങൾ അനുമതി ഇല്ലാതെ പതിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അനുമതിയില്ലാതെ പരസ്യം പതിച്ച വാഹന ഉടമകളിൽ നിന്ന് വൈകാതെ പിഴ ഈടാക്കിത്തുടങ്ങും.
Read also: ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു