കോട്ടയം: ജില്ലയിലെ ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയെയാണ് (82) ഭർത്താവ് രാമൻകുട്ടി (85) വെട്ടിക്കൊന്നത്. തുടർന്ന് കിണറ്റിൽ ചാടിയ ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണെന്നാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഭാരതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റ നിലയിലാണ് ശരീരം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നു എന്നാണ് നിഗമനം. വീട്ടിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള കിണറ്റിൽ ചാടിയ നിലയിലാണ് ഭർത്താവ് രാമൻ കുട്ടിയെ കണ്ടെത്തിയത്.
പോലീസ് സ്‌ഥലത്തെത്തിയപ്പോൾ ബന്ധുക്കൾ സ്‌ഥലത്ത് ഉണ്ടായിരുന്നു എങ്കിലും
സംഭവം അറിഞ്ഞില്ലെന്നാണ് ഇവർ മൊഴി നൽകിയത്. അതിനാൽത്തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാരതിയുടെ ശരീരം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: പുരാവസ്‌തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ