ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ. 2,40,000 ഡോസ് കോവാക്‌സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 8 കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.
അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്‌ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 79 ലക്ഷം ഡോസ് സംസ്‌ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതിനിടെ, രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷന് ഇന്ന് തുടക്കമായി. എന്നാൽ, വാക്‌സിൻ ലഭ്യതക്കുറവ് കാരണം ഇന്ന് വാക്‌സിനേഷൻ തുടങ്ങാൻ കഴിയില്ലെന്നാണ് പല സംസ്‌ഥാനങ്ങളും വ്യക്‌തമാക്കുന്നത്. ഡെൽഹി, ബിഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്‌ഥാനങ്ങളാണ് വാക്‌സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്.
Also Read: യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജി; നിരസിച്ച് സുപ്രീം കോടതി