കാസർഗോഡ്: ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ. ചെറുപുഴ സ്വദേശി കെആർ പ്രസാദിനെയാണ് വിജിലൻസ് കസ്‌റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,40,000 രൂപ പിടികൂടിയിരുന്നു. വാഹന ലൈസൻസിനായി കാഞ്ഞങ്ങാട് മോട്ടോർ വാഹന വെഹിക്കിൾ ഉദ്യോഗസ്‌ഥർക്കായി ഏജന്റുമാർ മുഖേന ശേഖരിച്ച പണമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കാസർഗോഡ് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കോവിഡിനെ തുടർന്ന് ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടിയിരുന്നു. പലരുടെയും കാലാവധി നാളെ അവസാനിക്കുകയാണ്. കാലാവധി അവസാനിക്കുന്നതിന് മുൻപ് ടെസ്‌റ്റ് നടത്തണമെങ്കിൽ പണം നൽകണമെന്ന് ഏജന്റുമാർ മുഖേന പല ഡ്രൈവിങ് സ്‌കൂളുകളിലും വിവരം അറിയിച്ചിരുന്നു.
തുടർന്നാണ് ഏജന്റിനെ വെച്ച് പണപ്പിരിവ് നടത്തിയത്. സാധാരണയായി 20, 30 പേർക്ക് ടെസ്‌റ്റ് നടത്തുന്ന ഇവിടെ ഇന്ന് 80 പേർക്കാണ് ടെസ്‌റ്റ് നടത്തിയതെന്നും വിജിലൻസ് പറഞ്ഞു. ആഴ്‌ചയിൽ നാല് ദിവസം ഇത്തരത്തിൽ ടെസ്‌റ്റ് നടത്തുന്നുണ്ട്. ഏജന്റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also: ഫോൺവിളി വിവാദം; വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ