തിരുവനന്തപുരം: വിയ്യൂരിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി. സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ വിയ്യൂർ ജയിലിലെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. അതീവ സുരക്ഷാ ജയിലിലാണ് രാജു എബ്രഹാമിന്പുതിയ നിയമനം നൽകിയിരിക്കുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ ഇപ്പോൾ നടപടികളെടുക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.
വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതികളായ കൊടി സുനിയും റഷീദും ആയിരത്തോളം തവണ ഫോൺവിളികൾ നടത്തിയെന്നായിരുന്നു സ്‌പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ഉത്തരമേഖലാ ഡിഐജി വിശദമായ അന്വേഷണം നടത്തി. ഗുരുതര അച്ചടക്ക ലംഘനം തടവുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ഈ അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സഹായം ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുണ്ടായെന്നും കണ്ടെത്തിയിരുന്നു. ജയിൽ സൂപ്രണ്ട് സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതേസമയം, റഷീദിന്റെ ഫോൺവിളിയുമായി ബന്ധപ്പെട്ട നടപടികളെന്നാണ് ഉത്തരവിൽ പറയുന്നത്. കൊടി സുനിയുടെ ഫോൺവിളിയെ കുറിച്ച് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പരാമർശമില്ല.
Also Read: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി