പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും ലഭിച്ച എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ എല്ലുകളിൽ നിന്ന് തന്നെ ലഭ്യമായിട്ടുമുണ്ട്.
ഇതിലെ ‘ഇടുപ്പെല്ല്’ എന്ന് സംശയിക്കുന്ന എല്ലിൽ നിന്നും ഒരു സ്‌റ്റീൽ റോഡ് ലഭിച്ചിട്ടുണ്ട്. ഇടുപ്പെല്ലിൽ ഗുരുതര പരിക്ക് പറ്റിയ ആളുകൾക്ക് എല്ലുകളെ നേരെ നിറുത്താൻ സഹായകമാകുന്ന രീതിയിൽ മേജർ സർജറിയിലൂടെ ഘടിപ്പിക്കുന്നതാണ് ഈ സ്‌റ്റീൽ റോഡ്.
ഇത് എല്ലിൽ സ്‌ക്രൂ ചെയ്‌ത നിലയിലാണ് കാണുന്നത്. ഇതിൽ ചില കോഡുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌റ്റീലിൽ എൻഗ്രേവ് ചെയ്‌തിരിക്കുന്ന ഈ കോഡുകൾ അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് പോലീസ് വ്യക്‌തമാക്കി. അസ്‌ഥികളുടെ സർജറിക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഫാർമ കമ്പനികളുടെ സവിശേഷ തിരിച്ചറിയൽ കോഡാണ് ഇതെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
കോഡിൽ രേഖപ്പെടുത്തിയ INOR എന്നത് മൂംബൈ ആസ്‌ഥാനമായ INOR ORTHOPAEDICS ന്റേതാണ് എന്നാണ് നിഗമനം. ‘ഇനോർ ഓർത്തോപീഡിക്‌സ്’ എന്ന സ്‌ഥാപനം എല്ലുകളിലെ സർജറിക്ക് ആവശ്യമായ സ്‌റ്റീൽ റോഡുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന ഇന്ത്യയിലെ പ്രശസ്‌ത സ്‌ഥാപനങ്ങളിൽ ഒന്നാണ്. ഇവർക്ക് കേരളത്തിൽ ഉൾപ്പടെ എല്ലാ സംസ്‌ഥാനങ്ങളിലും വിതരണ സംവിധാനമുണ്ട്. എല്ലുകളിൽ കാണുന്ന സ്‌റ്റീൽ റോഡിൽ എഴുതിയ കോഡുകൾ പിന്തുടർന്ന് ‘ഇനോർ ഓർത്തോപീഡിക്‌സിന്’ ഇത് ഏത് ആശുപത്രിയിൽ വിതരണം ചെയ്‌തതാണ് എന്ന് പറയാൻ സാധിക്കും.
ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്നാണ് മൃതശരീര ഭാഗങ്ങളായ എല്ലുകളും തലയോട്ടിയും ഇന്നലെ കണ്ടെത്തിയത്. പാലത്തിന് സമീപം കലുങ്കിനോട് ചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് വന്നടിഞ്ഞ നിലയിലാണ് ഇവ കണ്ടെത്തിയത്.
ഒരുവര്‍ഷം പഴക്കമുള്ളതാകാം അസ്‌ഥികൾ എന്നാണ് പോലിസ് നിഗമനം. എല്ലുകൾ വേറിട്ട നിലയിലാണ് കാണപ്പെട്ടത്. പുല്ല് പറിക്കാനെത്തിയ പരിസരവാസികളാണ് അസ്‌ഥികൾ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സിഐ മഞ്‌ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത് എത്തുകയും പ്രാഥമിക നടപടികൾക്ക് ശേഷം അസ്‌ഥികൾ മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറുകയും ചെയ്‌തു.
ഫോറൻസിക് പരിശോധനാഫലം ലഭിച്ചശേഷം ഈ ‘കോഡുകളെ’ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാനാണ് തീരുമാനം. റിപ്പോർട്ട് ലഭിച്ചാലുടൻ വെള്ളപ്പൊക്ക കാലത്ത് ഒഴുകി വന്നതാകാനുള്ള സാധ്യതമുതൽ ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ചതും കൊലപാതകവും ഉൾപ്പടെ എല്ലാ സാധ്യതകളും അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
Most Read: കോവിഡ് വാക്‌സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം