മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപ്പാട് അബ്‌ദുൾ ലത്തീഫിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ലത്തീഫിന്റെ ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്‌ന (29), ഇവരുടെ സഹോദരൻ ജംഷാദ് (26) എന്നിവരെ കൽപ്പറ്റ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്‌ച രാത്രിയാണ് ലത്തീഫിന് മർദ്ദനമേറ്റത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ലത്തീഫിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു.
ലത്തീഫിന് മർദ്ദനമേൽക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ചിലരെയും കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. മർദ്ദനത്തിൽ ലത്തീഫിന്റെ കാലിലെ അസ്‌ഥികളും വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. ലത്തീഫിന്റെ ശരീരത്തിൽ 35ഓളം പരിക്കുകൾ ഉണ്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഏറെനാളായി സൗദി അറേബ്യയിൽ ആയിരുന്ന ലത്തീഫ് രണ്ടു വർഷം മുമ്പാണ് ജസ്‌നയെ വിവാഹം കഴിച്ചത്. പലപ്പോഴും വീട്ടിൽ നിന്ന് ബഹളം കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
സംഭവം നടന്ന ദിവസം ഏകദേശം 12 മണിയോടെയാണ് അയൽവാസികൾ പോലീസിൽ വിവരമറിയിച്ചത്. എന്നാൽ രണ്ട് മണിക്കാണ് പോലീസ് സ്‌ഥലത്ത് എത്തിയത്. ഇതിന് ശേഷമാണ് മർദ്ദനമേറ്റ ലത്തീഫിനെ ആശുപത്രിയിൽ എത്തിച്ചത്.
Malabar News: മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു