മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്.
ദേശീയ തലത്തിൽ തന്നെ വിവാദമായ കേസാണിത്. ഡോ. സൈനുൽ ആബിദീൻ ഹുദവിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും എംഎസ്‌എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലവകാശ കമ്മീഷനും ഉൾപ്പടെയുള്ളവർ ഈ കേസിൽ ഇടപെട്ടിരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നിരവധി രാഷ്‌ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും അശുപത്രി നടപടികളെ ചോദ്യം ചെയ്‌തിരുന്നു. സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. കോവിഡ് മഹാമാരി അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുന്നില്ലെന്ന് കേരള സർക്കാർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് സംഭവം നടന്നത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് എസ്‌പി വ്യക്‌തമാക്കിയിട്ടുള്ളത്. ഡോക്‌ടർമാര്‍ പ്രതികളായ കേസായതിനാല്‍ മലപ്പുറം ഡിവൈഎസ്‌പി ഹരിദാസിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ചത്. കിഴിശ്ശേരി സ്വദേശി എന്‍സി മുഹമ്മദ് ഷരീഫിന്റേയും സഹല തസ്‌നീമിന്റേയും മക്കളാണ് മരിച്ചത്. പ്രസവവേദന ഉണ്ടെന്നറിയിച്ചിട്ടും ചികില്‍സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നിര്‍ബന്ധപൂര്‍വം മടക്കിയയച്ചെന്നാണ് പരാതി. മൂന്ന് മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഷരീഫും സഹലയും ജില്ല പൊലീസ് മേധാവിയെ കണ്ടിരുന്നു.
Also Read: സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്