മലപ്പുറം: ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് യുവതിയുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതായി വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ ഡോ. സൈനുൽ ആബിദീൻ ഹുദവി.
സംഭവത്തിൽ ഒക്‌ടോബർ 10നകം റിപ്പോർട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിർബന്ധിത നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കമ്മീഷൻ സംസ്‌ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേയും അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമ വിഭാഗം അസിസ്‌റ്റൻഡ് രജിസ്ട്രാർ കെകെ ശ്രീവാസ്‌തവയാണ് കേസിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാറിന് കത്തയച്ചിരിക്കുന്നത്; ഡോ. സൈനുൽ ആബിദീൻ പറഞ്ഞു.
കമ്മീഷൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട് നൽകാത്തതിനെ തുടർന്നാണ് നടപടി കടുപ്പിക്കുന്നത്. കുറ്റക്കാർക്കെതിരെ നാല് ആഴ്‌ചക്കകം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2020 നവംബർ 19ന് സംസ്‌ഥാന ഡിഎംഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതിന് സർക്കാർ മറുപടി നൽകിയില്ല. ഇതോടെ കഴിഞ്ഞ മെയ് നാലിന് വീണ്ടും കമ്മീഷൻ വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് നാല് ആഴ്‌ചക്കകം റിപ്പോർട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടികളിലേക്ക് കടക്കുമെന്ന് സർക്കാറിനെ കമ്മീഷൻ അറിയിച്ചത്; ഡോക്‌ടർ വിശദീകരിച്ചു.
സുപ്രഭാതം മഞ്ചേരി ലേഖകനും കൊണ്ടോട്ടി മണ്ഡലം എംഎസ്‌എഫ് ജനറൽ സെക്രട്ടറിയുമായ എൻസി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കളാണ് 2020 സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. കുട്ടികളുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തെളിവെടുപ്പ് തുടരുകയാണ്. യുവതിയെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.
Most Read: ‘വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കും’; സുപ്രീം കോടതി