മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ നാലാഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമ വിഭാഗം അസിസ്‌റ്റൻഡ് രജിസ്ട്രാർ കെകെ ശ്രീവാസ്‌തവ സംസ്‌ഥാന ഡിഎംഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ചികിൽസ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി യുവതിക്ക് ചികിൽസ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയിൽ കണ്ടെത്തിയതായി കത്തിൽ പറയുന്നു.
മാദ്ധ്യമ പ്രവർത്തകനും കൊണ്ടോട്ടി മണ്ഡലം എംഎസ്‌എഫ് ജനറൽ സെക്രട്ടറിയുമായ എൻസി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കളാണ് സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്ന് മൂന്ന് മാസത്തോളമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചത്.
എംഎസ്‌എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലവകാശ കമ്മീഷനും സൈനുൽ ആബിദീൻ ഹുദവിയുടെ പരാതിയിൽ ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു. വനിതാ കമ്മീഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്‌തു. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിൽസ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധ പൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻസി ഷെരീഫ് ഒക്‌ടോബർ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.
മലപ്പുറം ജില്ലാ കളക്‌ടർ നേരത്തെ കുട്ടികളുടെ പിതാവിൽ നിന്ന് മൊഴി എടുത്തിരുന്നു. ചികിൽസാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംപി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ പൊലിസിൽ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല.