തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് ഏറെ ചർച്ചയായ വിഷയമാണ്. വലിയ നിലവാരത്തകർച്ചയാണ് മലയാള സീരിയലുകളിലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജൂറിയുടെ നിർണയം. സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന സീരിയൽ ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കുന്നത് വലിയ വിപത്തുകളാണെന്നും സർക്കാർ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും സംവിധായകനും ജൂറി ചെയർമാനുമായ ആർ ശരത് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ തവണ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാർഡ് ഇല്ലായിരുന്നു. എന്നാൽ, ഇത്തവണ സംവിധാനം, കലാസംവിധാനം, ടെലിഫിലിം എന്നിവയുൾപ്പടെ ആറ് പ്രധാന അവാർഡുകളും സീരിയലുകൾക്ക് ലഭിച്ചില്ല. സംസ്‌ഥാന സർക്കാരിന്റെ അവാർഡിന്റെ ഉദ്ദേശലക്ഷ്യം തന്നെ ഉയർന്ന കലാമൂല്യവും സാങ്കേതിക മികവുള്ളതും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മൂല്യങ്ങൾ ഉയർത്തികാട്ടുന്നതുമായ ടെലിവിഷൻ പരിപാടികളുടെ നിർമാണത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ്.
ഇപ്പോഴത്തെ സീരിയലുകളിൽ സ്‌ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന രീതിയാണുള്ളത്. രണ്ടുകൂട്ടരും വിലപിക്കുന്നതാണ് മിക്ക സീരിയലുകളിലും. ക്വാളിറ്റി ഇല്ലെന്ന് സ്വയം മനസിലാക്കി പല സീരിയലുകളും അവാർഡിന് അപേക്ഷിച്ചിട്ടേ ഇല്ല. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുക്കേണ്ട സംഗതികൾ വരെ പല സീരിയലുകളിമുണ്ട്- ജൂറി പറയുന്നു.
ഗാർഹിക പീഡനങ്ങൾ പലപ്പോഴും പെണ്ണിന്റെ കയ്യിലിരിപ്പ് കൊണ്ടാണ് നടക്കുന്നതെന്ന തരത്തിലുള്ളതാണ് സംഭാഷണങ്ങൾ. ഇതൊക്കെയാണ് അവാർഡിൽ നിന്ന് സീരിയലുകളെ ഒഴിവാക്കാനുള്ള ചുരുക്കം ചില കാരണങ്ങളാണ്. അവാർഡ് കൊടുക്കാത്തതിന് ചാനലുകാർക്കും മറ്റും നല്ല ദേഷ്യമുണ്ടാക്കിയിട്ടുണ്ട്. ബോധവൽകരണത്തിന്റെ ഭാഗമായി നല്ല സീരിയലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് സർക്കാരിന് ആലോചിക്കാവുന്നതാണ്. വിഷയം ചർച്ച ചെയ്യാൻ ഉടൻ തന്നെ ചാനൽ മേധാവികളുടെ യോഗം വിളിച്ചുചേർക്കാമെന്ന് സാംസ്‌കാരിക മന്ത്രി അറിയിച്ചിട്ടുണ്ട്.
നിരോധിക്കലും സെൻസറിങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നങ്ങൾ ഉയർത്തുന്നത് കൊണ്ടുതന്നെ ആദ്യഘട്ടത്തിൽ ബോധവൽകരണമാണ് ലക്ഷ്യം. അതിനോടൊപ്പം, സീരിയൽ തിരക്കഥക്ക് അംഗീകാരം നൽകാൻ ഓരോ ചാനലും പ്രത്യേക സമിതിയുണ്ടാക്കണം. അതിൽ സ്‌ത്രീകളും അംഗങ്ങളായിരിക്കണം. സർക്കാരിന്റെ സെൻസർഷിപ്പിനേക്കാളും സീരിയൽ ബാനിനേക്കാളും അതാവും പ്രായോഗികമെന്നും ജൂറി ചെയർമാൻ കൂട്ടിച്ചേർത്തു.
Also Read: സംസ്‌ഥാനത്ത് മന്ത്രിമാർക്ക് പ്രത്യേക പരിശീലനം; മന്ത്രിസഭയിൽ തീരുമാനമായി